ബംഗളൂരു: സംസ്ഥാനത്തെ ബൈക്ക് ടാക്സി സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കി കര്‍ണാടക ഹൈക്കോടതി. വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാനും കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനും അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവിലുള്ള അഗ്രിഗേറ്റര്‍മാര്‍ക്ക് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോമുകളായ ഓല, ഊബര്‍, റാപ്പിഡോ തുടങ്ങിയ അഗ്രിഗേറ്ററുകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവര്‍ അധ്യക്ഷരായ ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.
നിയമപരമായ അനുമതിക്ക് വിധേയമായി ബൈക്കുകളെ യാത്രാവാഹനങ്ങളായി ഉപയോഗിക്കാമെന്ന് കോടതി വിധി പുറപ്പെടുവിച്ചു. വാഹന രജിസ്ട്രേഷനും പെര്‍മിറ്റ് നല്‍കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താം.
എന്നാല്‍, മോട്ടോര്‍ സൈക്കിളുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി ഓടിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇത് നിഷേധിക്കാന്‍ പാടില്ല. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിയമപരമായി ആവശ്യമായ വ്യവസ്ഥകള്‍ പെര്‍മിറ്റുകളില്‍ ഉള്‍പ്പെടുത്താം.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 74(2) പ്രകാരം, നിലവിലുള്ള അഗ്രിഗേറ്റര്‍മാരുടെ അപേക്ഷകള്‍ പരിഗണിച്ച് ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മോട്ടോര്‍ വാഹന നിയമപ്രകാരം ബൈക്ക് ടാക്സി പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയമപരമായ അവ്യക്തതകള്‍ക്ക് വ്യക്തത നല്‍കുന്നതാണ് വിധിയെന്ന് കര്‍ണാടക ബൈക്ക് ടാക്സി വെല്‍ഫെയര്‍ അസോസിയേഷന് (ബിടിഎ) വ്യക്തമാക്കി.
ആറ് ലക്ഷത്തോളം ബൈക്ക് ടാക്സി റൈഡര്‍മാരുടെ ഉപജീവനാവകാശം ഉറപ്പാക്കിയ ചരിത്രപരമായ ഹൈക്കോടതി വിധിയാണ് ഇതെന്നും ബിടിഎ അഭിപ്രായപ്പെട്ടു.